Tuesday, 20 October 2020
Saturday, 5 September 2020
Wednesday, 10 June 2020
പാത്തു(കഥ) - ഫൈസൽ മലയാളി
പാത്തു
മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ ഒരു ചെറിയ വീടുണ്ട്. വീട് ചെറുതാണെങ്കിലും ജനസംഖ്യ അത്ര ചെറുതല്ല. മനുഷ്യഗണത്തിൽ പെട്ടത് നാല് പേർ: പാത്തു, പാത്തൂന്റുമ്മാ, പാത്തൂന്റുപ്പാ,പാത്തൂന്റിക്കാക്ക.
പിന്നെ ഇരുപത്തിമൂന്ന് കോഴികൾ, ഒളിവർ സംഘങ്ങളായ ഒരു പറ്റം പല്ലി കേസരികൾ, കണ്ടാൽ തിരിച്ചറിയുന്ന മൂന്നു മൂഷിക കേമന്മാർ, നാല് പൂച്ചസഞ്ചാരികൾ ഒപ്പം കൂട്ടത്തിൽ മല്ലന്മാരായ കുളിമുറി ഗായകസംഘം പാറ്റാ പവിത്രന്മാർ.
കൂടുതലായും കുളിമുറി കേന്ദ്രീകരിച്ചാണ് പാറ്റാ പവിത്രന്മാർ വിലസുന്നത്. ഈ തരത്തിൽ നീളുന്നു ജനസംഖ്യ.
പക്ഷേങ്കില് പാത്തൂന്റുപ്പാക്ക് ഈ ജനസംഖ്യാ വർധനവിൽ വ്യക്തമായ പൊരുത്തക്കേടുണ്ട്.അതുകൊണ്ട് തന്നെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി കോഴിമുട്ടകൾ വിരിയിക്കേണ്ടതില്ലെന്നും അതോടൊപ്പം പൂച്ചസഞ്ചാരികളെ നാടുകടത്തണമെന്നും ശ്രീമാൻ ഫാദർ ഓഫ് പാത്തു എപ്പോഴും പറയാറുണ്ട്.
തല്ക്കാലം ജനസംഖ്യാ നിയന്ത്രണ പ്രക്രിയ അവിടെ നിൽക്കട്ടെ.
പാത്തു മഹിളാരത്നത്തിന് പൂർണമായും ഈ ചരിത്രത്തിലേക്ക് കടന്നുകൂടാൻ സമയമായിരിക്കുന്നു.
പാത്തൂനെപ്പറ്റി പറയാണെങ്കിൽ,
പാത്തൂന്റുമ്മാക്കും പാത്തൂന്റുപ്പാക്കും അവൾ "കുഞ്ഞിപ്പാത്തു".
പാത്തൂന്റിക്കാക്കാക്ക് അവൾ "കിഴവിപ്പാത്തു".
പാത്തൂന്റെ നാട്ടാർക്ക് അവൾ "പാത്തൂട്ടി".
പ്രസ്തുത പാത്തുപ്പെണ്ണ് അന്നാട്ടിലെ മറ്റു മഹിളാരത്നങ്ങളെക്കാൾ അതീവ ധൈര്യശാലിയാണ്. കുളിമുറി ഗായക സംഘത്തിൽ പെട്ട പാറ്റാ പവിത്രന്മാരെ പോലും പാത്തൂന് പേടിയില്ല,തീരെ.!
പക്ഷെങ്കില് പാത്തൂനും ഉണ്ട്,ഒരു ചെറിയ പേടി. ഒരേയൊരു പേടി. മാടത്തുരുത്ത് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച കൊമ്പൻമീശയ്ക്ക് ഉടയോനായ കൊച്ചുവറീദ്.
പാത്തൂന്റെ പേടി കൊച്ചുവറീദല്ല. പിന്നെയോ, കൊച്ചുവറീദിന്റെ കൊമ്പൻ മീശ തന്നെ.
കുറ്റിച്ചൂല് കണക്കനെ ഇരുവശങ്ങളിലേക്ക് ഉയർന്നു നിൽക്കുന്ന "ആഡംബര മീശ"
മേൽപടിയാന്റെ മീശ തന്നെയാണ്, മീശ മാത്രമാണ് പാത്തുക്കുട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
പോരാത്തതിന് ഫയൽവാൻ കൊച്ചുവറീദ് പാത്തൂന്റെ അയൽക്കാരനുമാണ്.
മീശകണ്ടാൽ പാത്തു ഞെട്ടും, പാത്തു ഞെട്ടിയാൽ മുട്ടിടിക്കും, മുട്ടിടിച്ചാൽ പനി പിടിക്കും,വിറയ്ക്കും,വിയർക്കും.
മുൻപ് പല തവണ പേടിച്ച് പനിപിടിച്ച ചരിത്രവുമുണ്ടേ.
അത്തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ പാത്തൂട്ടിക്ക് ഒന്ന് മനസ്സിലായി. കൊച്ചുവറീദിന്റെ കൊമ്പൻ മീശ ഉള്ളിടത്തോളം കാലം,തനിക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ല എന്നത് തന്നെ.
അങ്ങനെ കൊച്ചുവറീദിനെ മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ പാത്തു ഒരു വർഗീയ ലഹളയ്ക്ക് തന്നെ തയാറെടുത്തു.
കൊമ്പൻമീശ വർഗ്ഗത്തിൽ പെട്ട ഫയൽവാൻ കൊച്ചുവറീദിനോട് മീശ തീരെയില്ലാ വർഗ്ഗത്തിൽ പെട്ട പാത്തുക്കുട്ടിക്ക് തോന്നുന്ന പേടി.
അല്ലല്ല വർഗീയത...!
സംഗതി മനിതൻമ്മാർക്കെല്ലാം ഏതെങ്കിലുമൊരു പ്രത്യേക പേടി ഉണ്ടായിരിക്കുമല്ലോ.അത്തരത്തിൽ കൊച്ചുവറീദിനും ഉണ്ട്,ഒരു സിംപ്ലൻ പേടി...!
അത് അന്നാട്ടിൽ പാട്ടുമാണ്.
മറ്റൊന്നുമല്ല, കുളിമുറി ഗായകരായ പാറ്റാ പവിത്രന്മാർ തന്നെ. പാറ്റകളെ കണ്ടാൽ ശ്രീമാന്റെ മീശ കിടന്ന് വിറയ്ക്കും.പേടിച്ചിട്ടാണേ...പാവം.
ഈ പേടി തന്നെയാണ് പാത്തൂട്ടിയുടെ പിടിവള്ളി.
തന്റെ സുഹൃത്തുക്കളായ ഒരു സംഘം പാറ്റാ പവിത്രന്മാരെ പിടിച്ച് ചാക്കിലാക്കി കൊച്ചുവറീദിന്റെ മുമ്പാകെ തുറന്നുവിട്ടാൽ അയാൾ പേടിച്ച് നാടുവിടുമെന്നത് കട്ടായം.
പക്ഷേങ്കില് പാത്തുമഹിളാരത്നം എങ്ങനെ കൊച്ചുവറീദിന്റെ മുമ്പിൽ പോകും...?
പോയാൽ മീശ കാണില്ലേ...?
മീശകണ്ടാൽ....ഞെട്ടി.
പിന്നെ പറയേണ്ടതില്ലല്ലോ...!
ഒടുവിൽ,മാടത്തുരുത്തിലെ പ്രധാന വാടകക്കൊലയാളി അദ്രമാനെ ദൗത്യം ഏൽപ്പിക്കാൻ പാത്തു തീരുമാനിച്ചു.
ഭീകരൻ അദ്രമാൻ ഇരുപത്തി അയ്യായിരത്തിൽ പരം കൊല നടത്തിയിട്ടുണ്ട്...!
ഒന്നിനും കേസില്ല എന്നു മാത്രം.
മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിലെ പ്രധാന കോഴിപ്പീടികയിലെ വെട്ടുകാരനാണ് ഈ മഹാൻ.
ഇരുപത്തി അയ്യായിരത്തിൽ പരം കോഴികളുടെ രക്തം പുരണ്ട ഭീകര കരങ്ങൾ.
അങ്ങനെ പാത്തുക്കുട്ടി പാറ്റാ പാവനയുദ്ധത്തെ പറ്റി അദ്രമാനെ ബോധവാനാക്കി.
പക്ഷെ ഭീകരൻ അദ്രമാന് ഒരു കണ്ടീഷൻ; പാത്തൂട്ടിയുടെ തോട്ടത്തിൽ നിന്നും ഒരു റോസാപുഷ്പം പാത്തൂട്ടി തന്നെ പറിച്ചു സമ്മാനിക്കണം.
സബാഷ്...ഒരു റോസാ പുഷ്പമല്ലേ,
ചേതമില്ലാത്ത ഉപകാരം.
പാത്തുക്കുട്ടി വാക്കു പാലിച്ചു.
അങ്ങനെ താൻ കൊടുത്ത വാക്കുപാലിക്കാനായി പാറ്റകളെ നിറച്ച ചാക്കുമായി കൊച്ചുവറീദിന്റെ വീട് ലക്ഷ്യമാക്കി അദ്രമാൻ നടന്നു.
അപ്പടി വാതിൽക്കലെത്തി പാത്തും പതുങ്ങിയും നോക്കിയപ്പോൾ ഫയൽവാൻ കൊച്ചുവറീദ് ചുണ്ടിൽ പ്രതിഷ്ടിച്ച സെയ്യദു ബീഡി സ്പെഷ്യൽ കത്തിക്കുവാനായി തീപ്പെട്ടി ഉരക്കുകയാണ്.
തീപ്പെട്ടി കത്തിയതും, പാറ്റകളുടെ ചാക്ക് തുറന്നതും ഒരുമിച്ചായിരുന്നു.
പാറ്റാ പവിത്രന്മാരെ കണ്ട കൊച്ചുവറീദ് ഞെട്ടി.!
ഞെട്ടലിന്റെ ആഘാതത്തിൽ സ്പെഷ്യൽ ബീഡിക്കു പകരം തീ കൊളുത്തിയത് കൊമ്പൻ മീശമ്മേലും...!
ബലേ ഭേഷ്...!
ഞൊടിയിടയിൽ മീശ കത്തിത്തീരുന്നു.
പേടിച്ചരണ്ട കൊച്ചുവറീദ് തല കൊണ്ടുപോയി കിണറ്റിൽ മുക്കിയതിനാൽ മീശ മാത്രമേ കത്തിയുള്ളൂ.
അങ്ങനെ കൊച്ചുവറീദിനെ നാടുകടത്താതെ തന്നെ പ്രശ്നം പരിഹാരത്തിലെത്തി.
അതാ പാത്തൂട്ടി ചിരിക്കുന്നു.
മംഗളം
ഗുണപാഠം: പുകവലി ആരോഗ്യത്തിനു ഹാനികരം
ഫൈസൽ മലയാളി
BA/AU 2nd Year
Friday, 14 February 2020
കരയുക കണ്ണുനീർ നിന്നെ കഴുകും (Book Review) - മുനീറ ടി.ടി
കരയുക കണ്ണുനീർ നിന്നെ കഴുകും.
സ്നേഹം, മനുഷ്യൻ, ദൈവം, ചിന്ത ഇതെല്ലാം അടങ്ങിയിട്ടുള്ള ഒരു പൊതിച്ചോറാണ് പി.എം.എ ഗഫൂറിന്റെ ഈ പുസ്തകം. നമ്മുടെ ചിന്തയെ ആഴത്തിൽ ചെന്നെത്തിക്കുന്ന ഒട്ടേറെ വരികൾ ഇതിൽ കാണാൻ സാധിക്കുന്നുണ്ട്. 'മനുഷ്യൻ' എന്ന ജീവിയെ വളരെ ഭംഗിയായി ഇതിൽ വിവരിക്കുന്നുണ്ട്. അതായത് പെൻസിൽ എത്ര ഭംഗിയോടെ അണിഞ്ഞൊരുങ്ങിയാലും അകത്ത് ഗ്രാഫൈറ്റ് ഇല്ലെങ്കിൽ അത് വെറും മരക്കഷണം ആണ്, അകമാണ് നമുക്ക് പ്രധാനം, അകത്തേക്ക് കൂടുതൽ ശ്രദ്ധ വേണം, ശുദ്ധീകരിക്കണം.
ഞാൻ ഏറെ സങ്കടപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് എനിക്ക് പുസ്തകം കിട്ടുന്നത്. അതിനാൽ എന്നെ ഏറെ ആഴത്തിൽ ചെന്നെത്തിച്ച ഒരു വരി ഇതാണ് "തൂണുകൾ ഒന്നുമില്ലാതെ ഇത്രയും വലിയ ആകാശത്തെ താങ്ങിനിർത്തുന്നവനല്ലേ നീ. വീണു പോകാതെ എന്നെയും താങ്ങി നിർത്താൻ നിനക്കെന്ത് എളുപ്പമാണ്." എന്ത് മനോഹരമായ വരി. സ്നേഹവും സൗഹൃദവും ഒക്കെ തരുമ്പോൾ അതൊരു ചെടി കയ്യിൽ തരുന്നത് പോലെയാണ്, തരുന്നയാൾ പിന്നെയും കൂടെയുണ്ടോ എന്നതിലല്ല കാര്യം, ആ ചെടി നമ്മൾ എന്ത് ചെയ്തു? എന്നതിലാണ്. 'നല്ല ചിന്തകൾ നല്ല ആരാധനയാണെന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.' ചിന്തകളിൽ ബന്ധങ്ങളിൽ ജീവിതരീതിയിൽ ലാളിത്യം ഉള്ളവരാകുമ്പോൾ നമ്മൾ ആരോടും മത്സരിക്കാത്തവരായി മാറും, മത്സരിക്കാത്തതാകുമ്പോൾ മനസ്സിൽ സംഘർഷം ഇല്ലാത്തവർ ആകും, സംഘർഷം ഇല്ലാതാകുമ്പോൾ സമാധാനം ഉണ്ടാകും. ആ സമാധാനം നമ്മുടെ കണ്ണുകളിൽ ചുറ്റുമുള്ളവർക്ക് കാണാൻ കഴിയും. എല്ലാവർക്കും നന്ദി. സ്നേഹിച്ചവർക്കും ദ്രോഹിച്ചവർക്കും നന്ദി. പടച്ചവനെ നീ തന്നതിനും തടഞ്ഞതിനും നന്ദി. സ്വന്തം കത്തുകൾ ആണ് നാം ചെയ്യുന്ന ഓരോ ദ്രോഹവും. നേടിയെടുക്കുന്ന ധാരാളം അറിവുകൾ ഒന്നുമല്ല, നിഷ്കളങ്കമായ തിരിച്ചറിവുകൾ മാത്രമേ ജീവിതത്തിൽ നമ്മെ പാഠം പഠിപ്പിക്കുകയുള്ളൂ എന്ന് നമുക്കിതിൽ നിന്നും മനസ്സിലാക്കാം.
Muneera T.T
D3 F/A
Tuesday, 10 September 2019
ഞാൻ നാദിയ മുറാദ് (Book Review) - ഫാത്തിമ ഇനാൻ പി.എം
ഞാൻ നാദിയ മുറാദ്
അടിമപ്പെണ്ണിന്റെ അതിജീവന കഥ പി.എസ് രാഘേഷ് നാദിയ മുറാദിനെ കുറിച്ച് എഴുതിയ ജീവചരിത്രം ആണ് ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകയായ നാദിയ മുറാദിന്റെ അസാധാരണമായ ജീവിത കഥയാണ് ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ഐസീസിന്‍റെ അടിമ ആയിരുന്ന ഈ പെൺകുട്ടിയുടെ വാക്കുകളിലൂടെയാണ് ലോകം യെസീദികൾ എന്ന മത വിഭാഗത്തെക്കുറിച്ച് കേട്ടു തുടങ്ങിയത്. യസീദിയായി ജനിച്ചതുകൊണ്ട് മാത്രം തനിക്ക് അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകൾ അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞപ്പോൾ കേട്ടവർക്കെല്ലാം അത് നീറ്റലായി. അതുകൊണ്ടുതന്നെ നാദിയയുടെ കഥ കേൾക്കുന്നതിന് മുമ്പേ യെസീദികളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. മതം മനുഷ്യന്റെ ജീവൻ എടുക്കുമെന്ന് ജീവിതം കൊണ്ട് മനസ്സിലാക്കിയ വ്യക്തികളാണ് ഓരോ യസീദിയും. ഒരു കാനേശ്വാരി പട്ടികയിലും ഉൾപ്പെടാൻ അവസരം ലഭിക്കാതെ പോയ ഹതഭാഗ്യരാണ് യസീദികൂട്ടം.
ഇറാഖിലും തുർക്കിയിലും സിറിയയിലും ആയി കുറേ യസീദികൾ താമസിക്കുന്നുണ്ട്. അർമീനിയലും ജോർജിയയിലും ഇറാനിലുമായി കുറച്ചുപേർ വേറെയും ഉണ്ട്. സർക്കാറുകൾ ഇവരുടെ കൃത്യമായി കണക്കെടുത്തിട്ടില്ല ഇതുവരെയും. ഏതാണ്ട് 7 ലക്ഷം യസീദികൾ ലോകത്തെ എങ്ങുമായി ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരിൽ 85% പേരും ജന്മനാടും വീടും ഉപേക്ഷിച്ച് മറ്റടങ്ങളിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായവരാണ്. ചെല്ലുന്നിടത്തെല്ലാം വേർതിരിവും അടിച്ചമർത്തലും നേരിടേണ്ടി വരും എന്നതിനാൽ യസീദികളിൽ ചിലർ സ്വന്തം മതസത്വം മറച്ചുവെച്ചു ജീവിക്കാൻ നിർബന്ധിതരാകുന്നു. 2018 ഡിസംബർ പത്തിന് നോർവേയിലെ ഓസ്ലോസിറ്റി ഹാളിൽ വച്ച് നോബൽ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം നാദിയ മുറാദ് നടത്തിയ പ്രസംഗത്തിൽ നിന്നും ചില വാക്കുകൾ വളരെ മനസ്സലിയിപ്പിക്കുന്നതാണ്. നമ്മെ പ്രചോദിപ്പിക്കുന്നതും ആണ്.
യുദ്ധ കുറ്റങ്ങളുടെ ഇരയാണ് നാദിയ മുറാദ്. നാണക്കേട് കാരണം മിണ്ടാതിരിക്കുക എന്ന പൊതു രീതി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് അവൾ ഇരകളുടെ ശബ്ദമായി. തന്നെപ്പോലെ ദുരിതമനുഭവിച്ചവരുടെയും കഥകൾ ലോകത്തോട് വിളിച്ചു പറയാൻ അസാമാന്യധീരത കാഴ്ചവെച്ച വനിതയാണ് അവർ. യുദ്ധ കുറ്റവാളികളുടെ നേർക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും അതുവഴി അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനും ഉള്ള ശ്രമം തുടങ്ങി വെക്കാനും നാദിയയ്ക്കായി. ഓരോ യുദ്ധം നടക്കുമ്പോഴും സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളും സുരക്ഷയും ഇല്ലാതാവുന്നു. "സമാധാനപൂർവ്വമായ ലോകം സാധ്യമാവണമെങ്കിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ തുടച്ചുനീക്കേണ്ടതുണ്ട്." ഈ വരികളിലൂടെയാണ് പുസ്തകം അവസാനത്തിലേക്ക് എത്തുന്നത്.
'അവസാനത്തെ പെൺകുട്ടി' എന്ന നാദിയ മുറാദ് എഴുതിയ പുസ്തകം വായനക്കാർക്കായി പി.എസ് രാകേഷ് പരിചയപ്പെടുത്തുന്നത് 'ഞാൻ നാദിയ മുറാദ്' എന്ന പുസ്തകത്തിലൂടെ ആണ്. എണ്ണമറ്റതവണ ലൈംഗിക പീഡനത്തിനിരയായ, ആ വിഭാഗക്കാരുടെ ശബ്ദമായ നാദിയ മുറാദ് എല്ലാവർക്കും സ്വന്തം അവകാശങ്ങൾക്കായി പോരാടാൻ പ്രചോദനമേകുന്നു. അപരിചിതരായ ഒരു മുസ്ലിം കുടുംബമായിരുന്നു നാദിയയെ കടത്തിക്കൊണ്ടുപോയ രാജ്യത്ത് നിന്നും രക്ഷപ്പെടാൻ സഹായിച്ചത്.
Fathima Inan P.M
D1 A/U
Wednesday, 16 January 2019
ബാല്യകാല സഖി (Book Review) -സഫ്‌വാൻ പി.പി
ബാല്യകാല സഖി
ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ലാളിത്യം തുളുമ്പുന്ന ഒരു പ്രണയ കഥ പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എൻ പി പോൾ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ബാല്യകാല സഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരു ഏട് ആണ്. വക്കീൽ രക്തം പൊടിഞ്ഞിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ പശ്ചാതലത്തിൽ വികസിക്കുന്ന മജീദ്, സുഹറ എന്നീ കളികൂട്ടുകാർ തമ്മിലുള്ള എന്നാൽ പൂർത്തീകരിക്കാൻ കഴിയാതിരുന്ന ത്രീവ പ്രണയത്തിന്റെ കഥയാണിത്. പ്രണയബദ്ധരാകുന്നതിന് മുമ്പ് അവർ ബന്ധശത്രുക്കളായിരുന്നു. അനോന്യം പേടിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവരുടെ പതിവ്. സുഹറക്ക് മജീദിനെ ഭയമില്ലതാനും. നോവലിന്റെ ആരംഭത്തിൽ മജീദിന്റെ ബാപ്പ നാട്ടിലെ ധനികനായിരുന്നെങ്കിൽ സുഹറ ഒരു അടക്ക കച്ചവടക്കാരെന്റെ മകളായിരുന്നു. അവൾ എന്തു കൊണ്ട് തന്നെ ഭയപ്പെടുന്നില്ല എന്നോർത്ത് മജീദിന് അഭിമാനശതമായി. അവർ തമ്മിൽ പല വഴക്കുകളും നടന്നെങ്കിലും പിന്നീടവർ സുഹൃത്തുക്കളായി മാറി. മജീദ് ഭാവനയുടെ അടിമയായിരുന്നു. അവന്റെ സ്വപ്‌നങ്ങൾ അതുല്യങ്ങൾ ആയിരുന്നു. നിഷ്കളങ്കവും സുന്ദരവുമായ ബാല്യകാലത്തെ കുറിച്ചുള്ള ഒരുപാട് വർണ്ണനകൾ ഈ കൃതിയിലുണ്ട്. മജീദ് പഠനത്തിൽ വളരെ പിറകിലായിരുന്നു. എങ്കിലും പട്ടണത്തിലെ ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു. പഠനത്തിന് മിടുക്കി ആയിരുന്നെങ്കിലും ദാരിദ്യം മൂലം സുഹറക്ക് അതിനു സാധിച്ചില്ല. ഇതിനിടയിൽ സുഹറയുടെ ബാപ്പയുടെ മരണം അവളുടെ കുടുംബത്തെ അനാഥമാക്കി. കുടുംബത്തിന്റെ സംരക്ഷണം അവളുടെ ചുമതലയായി മാറി. സുഹറയെ കൂടി പഠിപ്പക്കണമെന്ന് മജീദ് ബാപ്പയോട് ആവശ്യപ്പെടുമെങ്കിലും അദ്ദേഹം അത്, നിരാകരിക്കുകയാണ് ഉണ്ടായത്. മജീദിന്റെ ബാപ്പ മുൻകോപിയായിരുന്നു.ആരുടെയും അഭിപ്രായം സ്വീകരിക്കാത്ത ഒരാളും, എന്നാൽ മജീദിന് ഭയത്തോടെ കൂടിയുള്ള സ്നേഹം ബാപ്പയോട് ഉണ്ടായിരുന്നു. ഒരിക്കൽ പള്ളിക്കൂടത്തിൽ നിന്ന് പാടത്ത് വരണമെന്ന് ബാപ്പ പറഞ്ഞു. മജീദ് അതു മറന്നുപോയി. പകരം പതിവുപോലെ കളിക്കാൻ പോയി. അന്ന് ബാപ്പ മജീദിനെ ഒരുപാട് തല്ലി. " പോടാ പോ നീ രാജ്യമൊക്കെ ചുറ്റി ഒന്ന് പഠിച്ച് വാ…മനസിലായോ... ഇല്ല " ബാപ്പ അലറിക്കൊണ്ട് മജീദിനെ മുറ്റത്തേക്ക് തള്ളി. ആ ശബ്‌ദം മജീദിനെ ലോകത്തിന്റെ അറ്റം വരെ ഓടിക്കാൻ പര്യാപ്ത്തമായിരുന്നു. വീടും നാടും ഉപേക്ഷിച്ചു പോകാൻ മജീദ് തീരുമാനിച്ചു. അതിന് മുമ്പ് സുഹറയുടെ വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ ഇരുളിന്റെ ഏകാന്തതയിൽ നിന്നും നിശബ്ദമായി യാത്ര ചോദിച്ചു.
മജീദ് പോയി ഏഴോ പത്തോ കൊല്ലക്കാലം സഞ്ചരിച്ചു.
ഇതിനിടയിൽ വീട്ടിൽ എന്തൊക്കെ സംഭവിച്ചു എന്നോ സുഹറയുടെ ജീവിതത്തിൽ എന്തല്ലാം മാറ്റങ്ങൾ വന്നു എന്നോ ഒന്നും മജീദ് അറിഞ്ഞില്ല. കത്തുകൾ അയച്ചില്ല. ഒന്നും അന്വേഷിച്ചതും ഇല്ല. മനുഷ്യർ എവിടെയും ഒരുപോലെയാണെന്ന് മജീദ് ഈ യാത്രയിൽ മനസിലാക്കി. ജനിച്ചു വളർന്നു ഇണ ചേർന്നു പെരുപ്പിക്കുന്നു. പിന്നെ ജനന മരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയും ഉണ്ട്. വിഷാദത്മകനായി മജീദ് നാട്ടിലേക്ക് തിരിച്ചു വന്നു, സുഹറയെ വിവാഹം കഴിച്ച് ജീവിതകാലം കഴിച്ചു കൂട്ടാൻ. സ്വന്തം കുടുംബത്തിന് സാമ്പത്തികമായ തകർച്ച, സുഹറയുടെ വിവാഹം തുടങ്ങിയ സ്തംഭിപ്പിക്കുന്ന വാർത്തമാനങ്ങളാണ് നാട്ടിൽ മജീദിനെ അഭിമുഖീകരിച്ചത്. മജീദ് എത്തിയത് അറിഞ്ഞ് സുഹറ വന്നു. അവൾ ആകെ മാറി പോയിരുന്നു. കവിളുകൾ ഒട്ടി കൈവിരലുകളുടെ ഏപ്പുകൾ മുഴച്ച്, നഖങ്ങൾ തേഞ്ഞ് ആകെ വിളർത്ത്, അങ്ങനെ സുഹറ പൊട്ടി കരഞ്ഞുകൊണ്ട് അവളുടെ ഭർത്താവിനെ കുറിച്ച് പറഞ്ഞു. അയാൾ ഒരു കശാപ്പുകാരൻ ആയിരുന്നു. അയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്. മാത്രമല്ല അയാൾ അവളെ ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നു. സുഹറ തന്റെ വിഷമങ്ങളെല്ലാം മജീദിനോട് പങ്കുവെച്ചു. മജീദ് വന്നതിനു ശേഷം സുഹറയുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി. അവൾ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നില്ലന്നു തീരുമാനിച്ചു. അയൽക്കാർ അവരെ പറ്റി പലതും പറയാൻ തുടങ്ങി. സുഹറയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം മജീദിന് ഉണ്ടായി. മജീദ് ഉമ്മയോട് വിവരം പറഞ്ഞു. എന്നാൽ വിവാഹ പ്രായമായ സഹോദരിമാരും വൃദ്ധരായ മാതാപിതാകളും ഒരു ചോദ്യചിന്ഹമായി മാറി. എല്ലാത്തിനുമുള്ള പണം സമ്പാദിക്കാൻ വേണ്ടി മജീദ് യാത്ര തിരിച്ചു. മാസങ്ങൾക്കു ശേഷം ഒരു ജോലി കിട്ടിയെങ്കിലും അപ്രതീക്ഷിതമായി ഒരു അപകടത്തിൽ പെട്ടു. മജീദിന്റെ വലതു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. നാളുകൾക്ക് ശേഷം ഒരു ഹോട്ടലിലെ എച്ചിൽ പാത്രങ്ങൾ കഴുകുന്ന ഒരു ജോലി ലഭിച്ചു. ആ അവസ്ഥയിലും ആശ കൈവിടാതെ മജീദ് ജോലി ചെയ്തു. അയാൾക്ക് കൂട്ടിനായി മനോഹര സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഹോട്ടലിലെ ജോലിക്കാരായ സുഹൃത്തുക്കൾ ഉറങ്ങി കഴിയുമ്പോൾ സുഹറയോട് വർത്തമാനം പറയും. ആയിരത്തിഅഞ്ഞൂർ മൈളുകൾക്ക് അകലെ അവളെ കാണും, അവളെ ആശ്വസിപ്പിക്കും. അങ്ങനെയിരിക്കെ നാട്ടിൽ നിന്ന് ഉമ്മയുടെ എഴുത്ത് വരുന്നത് സുഹറയുടെ മരണവിവരം അറിയിച്ചു കൊണ്ടാണ്. മരിക്കുന്നതിന് മുമ്പ് മജീദ് വന്നോ എന്ന് സുഹറ അന്വേഷിച്ചിരുന്നു. മജീദിന്റെ പ്രതീക്ഷയുടെ ലോകം തകർന്നു പോയി. എല്ലാം നിശ്ചലമായതു പോലെ, സ്വപ്നങ്ങളുടെ ലോകത്ത് നിന്ന് യാഥാർഥ്യത്തിലേക്ക് മടങ്ങി വരുന്ന മജീദ് വീണ്ടും ശ്രദ്ധയോടെ ജോലി തുടർന്നു. മജീദിന്റെ ഒടുവിലത്തെ ഓർമ്മകൾ ബഷീറിന്റെ വാക്കുകളിൽ തന്നെ പറയട്ടെ. 'അന്ന് മജീദ് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയതായിരുന്നു. സുഹറ എന്തോ പറയാണ് ആരംഭിച്ചത് മുഴുമിപ്പിക്കുന്നതിന് മുമ്പ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്ദിച്ചു. ഉമ്മ കയറി വന്നു, മുറ്റത്തേക്ക് ഇറങ്ങി പൂന്തോട്ടത്തിലൂടെ പടിയിറങ്ങി ഒന്ന് തിരിഞ്ഞു നോക്കി. നിറഞ്ഞ നയനങ്ങളോട് കൂടി ചെമ്പരത്തിയിൽ പിടിച്ചു കൊണ്ട് പൂന്തോട്ടത്തിൽ സുഹറ. പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരിക്കണം. എന്തായിരുന്നു ഒടുവിൽ സുഹറ പറയാനിരുന്നത്.' ബാല്യകാലസഖി ഇവിടെ അവസാനിക്കുന്നു.
ആത്മകഥാംശമുള്ള നോവലാണിത്. മജീദിന്റെ പല അനുഭവങ്ങളും ബഷീറിന്റേതു കൂടിയാണ്. ബാല്യത്തിൽ സമ്പന്ന ജീവിതം നയിച്ചിരുന്ന മജീദിനെ കൈപ്പേറിയ ജീവിതാനുഭവങ്ങൾ ഒറ്റയടിക്ക് മാറ്റിമറിക്കുന്നു. സുഹറ മരിച്ചത് അറിഞ്ഞതിനു ശേഷം തന്റെ ജോലിയിൽ ശ്രദ്ധയോടെ വ്യാപൃതനാവുന്ന മജീദിനെയാണ് നമ്മളിവിടെ കാണുന്നത്. അക്കാലത്ത് യാഥാസ്ഥിതിക മുസ്ലിങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം, സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കുവാനുള്ള വിമുഖത തുടങ്ങിയവ തന്റെ കഥാപാത്രജീവിതപരിസരങ്ങളിലൂടെ കഥാകാരൻ കൃത്യമായി വരച്ചിട്ടിരിക്കുന്നു. മതവും സമുദായവും പുരുഷന് കല്പ്പിച്ചു കൊടുക്കുന്ന മേൽകോയ്മയിൽ അഹങ്കരിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് മജീദിന്റെ വാപ്പയെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ദുരന്തിന്റെ കഥകൂടിയാണിത്. ബഷീറിന്റെ വേറെ ശൈലിയിലുള്ള ഒരു കൃതിയാണ് ബാല്യകാല സഖി. അകാലത്തിൽ പൊലിഞ്ഞു പോവുന്ന ഈ പ്രണയ കഥ ഒരു വിങ്ങലായി എന്നും ഒരു വായനക്കാരന്റെ മനസ്സിൽ തങ്ങി നിൽക്കും.
Safwan P.P
D2 A/U
Thursday, 20 December 2018
സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് (Book Review) - ഷഹീദ ഖാത്തൂൻ
സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്
"പാതങ്ങൾക്ക് നിലത്തുറച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.... ഒന്നു നിവരാൻ ശരീരം വല്ലാതെ കൊതിച്ചു... പക്ഷെ പാതങ്ങളതിനു വിസമ്മതം പ്രകടിപ്പിച്ചു.... മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയവും പുറത്തേക്കു പോകുന്ന ശ്വാസവും ഇരു കൈയ്കളുമായിരുന്നു ഉള്ളിൽ ജീവനുണ്ടെന്നറിയിച്ചത്. എന്നിട്ടുമവർക്കീ ലോകത്ത് വിപ്ലവം സൃഷ്ടിക്കാനായെങ്കിൽ, ജനതയെ ഉണ്ണാർത്താനായെങ്കിൽ നമുക്കത് അനായാസകരമാണ് തീർച്ച. തൂലികയാണവരുടെ ആയുധം. സഞ്ചരിക്കാനാവാത്ത പാതങ്ങളുമായി അവർക്കിനിയും എഴുത്തുകളിലൂടെ ഒരുപ്പാട് ദൂരം സഞ്ചരിക്കാനുണ്ട് ".
ഈ പുസ്തകത്തിലൂടെ യാത്ര നടത്തിയ സമയത്ത് മനസ്സിൽ നിന്നും ഉയർന്നു വന്ന വരികളാണിവ.
കെ.വി റാബിയ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു.
പക്ഷെ നമ്മളിൽ നിന്നും അവൾക്കൊരു വ്യത്യാസം ഉണ്ടായിരുന്നു. അവളുടെ ഇരു കാലുകൾക്കും ശേഷിയില്ലായിരുന്നു. പക്ഷെ വിധിയുടെ മുൻപിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറായില്ല. അവർ തന്റെ ജീവിതത്തോട് പോരാടി. വിദ്യാഭ്യാസം നേടി. അതു തന്റെ നാട്ടിലുള്ള മറ്റുള്ളവർക്കായി പകർന്നു കൊടുത്തു. വൈദ്യുതിയില്ലാത്ത തന്റെ നാട്ടിൽ വെളിച്ചം കൊണ്ടു വരാൻ അവൾ ഒരു കാരണക്കാരിയായി. റോഡുകളില്ലാത്ത തന്റെ നാട്ടിൽ റോഡുകൾ വരാനും അവളൊരു കാരണക്കാരിയായി. അറിവിൽ പുറകോട്ടായിരുന്ന അവളുടെ നാട്ടിൽ അറിവിന്റെ വെളിച്ചം പകരാൻ അവർക്ക് സാധിച്ചു.
ജീവിതത്തിൽ പോരാടി മുന്നേറിയ കെ.വി റാബിയയുടെ ആത്മകഥ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതു തന്നെയാണ്. നമുക്കതിൽ ഉൾക്കൊള്ളാൻ ഒരുപാട് പാഠങ്ങളുണ്ട് താനും.
Shaheeda Ghathoon T. K
D3 FA