Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wednesday 28 March 2018

1920 മലബാർ (Book Review) - ഹഫ്‌ന കെ.പി

 1920 മലബാർ


കനലൊടുങ്ങാത്ത ഒരു മഹാ വിപ്ലവത്തിന്റെ പുനരാഖ്യാനമാണ് 1920 മലബാർ എന്ന നോവലിലൂടെ ഹക്കീം ചോലയിൽ  നമ്മോട് പറയുന്നത്. ഡിസി കിഴക്കേമുറി ജന്മശതാബ്ദി സ്മാരക നോവൽ മത്സരത്തിൽ 1920 മലബാർ എന്നാ ഈ നോവൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചരിത്രവും കഥയും വേറിട്ട്‌ നിർത്താതെ വളരെ സൂക്ഷ്മമായി കഥ ചരിത്രത്തിൽ ലയിപ്പിച്ച് കൊണ്ടാണ് കഥാകാരൻ രചിച്ചിട്ടുള്ളത്.


കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ ചർച്ചക്ക് വിധേയമായിട്ടുള്ളതും ഈ വാർത്തമാനക്കാലത്തിലും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ സമരമാണ് 1920-ലെ മലബാർ. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും 1920-ലെ മലബാർ കലാപത്തെ സജീവ പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയ കഥയാണ് ഇവിടെ ഹക്കീം ചോലയിൽ രചിച്ചിട്ടുള്ളത്. മലബാർ കലാപ കാലഘട്ടത്തിൽ ഏറനാട്ടിലുള്ള മുസ്ലിംകളുടെ ജീവിതം ബൽക്കീസ് എന്ന മുസ്‌ലിം ബാലികയുടെ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുകയാണ്. മുസ്ലിംകളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ സൂക്ഷമമായി രേഖപ്പെടുത്തിയിട്ടുണ്ട്.

           

ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് മുസ്ലിം ബാലികയായ ബൽക്കീസും ഇംഗ്ലീഷ്കാരനായ ജസ്റ്റിനും. ബൽക്കീസിന്റെ ഉമ്മയുടെ മരണശേഷം അവൾ അവളുടെ ഉപ്പയുടെ കൂടെ തറവാട്ടിൽ വന്നു താമസിക്കുന്നു. അവിടെ അവൾക്ക് ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ട്. അങ്ങനെ തന്റെ രണ്ടാനുമ്മയുമായുള്ള ജീവിതത്തിനിടയിൽ അവൾ കുറച്ചപ്പുറത്തുള്ള ബംഗ്ലാവിൽ ജസ്റ്റിനെ കണ്ടുമുട്ടുന്നു. അവർ പറയാതെ പറയുന്ന പ്രണയവും ബംഗ്ലാവിലെ അവളുടെ ലൈബ്രറി ജോലിയുമെല്ലാം പറയുന്നു. അങ്ങനെയിരിക്കെ അവളുടെ ബാപ്പ മൂന്നാമത് ഒരു വിവാഹം കൂടി കഴിക്കുന്നു. അതിൽ അവളുടെ രണ്ടാനുമ്മക്കുണ്ടാകുന്ന സങ്കടങ്ങളും തന്റെ സഹോദരിയുടെ വിവാഹവുമെല്ലാം വളരെ സങ്കടപ്പെടുത്തുന്നുണ്ട്. പിന്നീട് കലാപങ്ങൾക്കെല്ലാം തുടക്കം കുറിച്ചപ്പോൾ അവളുടെ ബാപ്പയെ സായിപ്പിനെതിരെ പ്രവർത്തിക്കാൻ പലരും നിർബന്ധിച്ചിട്ടും ബാപ്പ സമ്മതിച്ചില്ല. ജോലി ഉപേക്ഷിച്ചുവെങ്കിലും അവർക്ക് എതിർ ചെയ്യാൻ പറ്റില്ല എന്ന് ബാപ്പ ഉറപ്പിച്ചു. ഇതിനിടയിൽ കോൺഗ്രസ്സിനെ കുറിച്ചും ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ചുമെല്ലാം വളരെ ഭംഗിയായികൊണ്ടും ഒട്ടും മടുപ്പിക്കാത്ത രീതിയിലും കഥാകാരൻ പരാമർശിക്കുന്നുണ്ട്.

                

കലാപം നടക്കുകയാണെങ്കിൽ അത് ആദ്യം തന്റെ കുടുംബത്തെയാണ് ബാധിക്കുക എന്നറിയുന്നത് കൊണ്ട് തന്നെ അവളെ അവളുടെ സഹോദരിയെ കല്യാണം കഴിച്ച വീട്ടിലേക്ക് പറഞ്ഞ് വിടുന്നു. 'ഒരു വിരുന്നുകാരിയായി പോയി ഒരു വേലക്കാരിയാകുന്നത് ഞാൻ അറിയുന്നു' എന്നാണ് അവൾ അതിനെ കുറിച്ച് പറഞ്ഞത്. അവിടുത്തെ ജീവിതത്തിനിടയിലും തന്റെ പ്രണയം സാക്ഷത്ക്കാരമാകാത്ത ഒരു സ്വപ്നമാണെന്ന് വിശ്വസിച്ച് അവൾ നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ജസ്റ്റിൻ അവളെ അവിടെ നിന്നും കൊണ്ട് പോയി. അവർ രണ്ട് പേരും ഒളിവ് ജീവിതം നയിച്ചു.


അവൾ ഏറെ ആസ്വദിച്ചതും അവൻ പെട്ടെന്ന് തീരാൻ കാത്തിരുന്നതുമായിരുന്നു അത്. അങ്ങനെ ശവങ്ങൾക്കിടയിലൂടെയും കലാപത്തിന്റെ ഭീകരതകൾക്കിടയിലൂടെയും പട്ടാളക്കാരുടെ ക്രൂരതകൾക്കിടയിലൂടെയും അവർ എത്തിപ്പെട്ടത് ജസ്റ്റിന്റെ കത്തിക്കരിഞ്ഞ ബംഗ്ലാവിലേക്കായിരുന്നു. അവർ അവിടെയിരുന്നു കരയുന്ന സമയത്ത് അവരെ ഒരു കൂട്ടം ഖിലാഫത്ത്  പ്രസ്ഥാനക്കാർ കാണുന്നു. അവരുടെ കത്തിക്ക് ഇരയാക്കപ്പെടുകയായിരുന്നു ജസ്റ്റിൻ. അവൾക്ക് അലറി വിളിച്ച് കരയാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. അങ്ങനെ വീണ്ടും തറവാട്ട് വീട്ടിൽ എത്തിപ്പെട്ട അവൾ ജീവിച്ചിരിക്കുന്ന ഒരു ശവം പോലെ അവിടെ കഴിയാൻ തുടങ്ങി.

    

അവിടെ നിന്നും തന്റെ സഹോദരൻ വഴി ഖിലാഫത്ത് പ്രസ്ഥാനക്കാരുടെ കത്തിക്ക് അവളുടെ ബാപ്പ ഇരയാക്കപ്പെട്ടതും അവളുടെ രണ്ടാനുമ്മയുടെ മരണവുമെല്ലാം അവൾ അറിഞ്ഞു. അവൾ ഉദ്ദേശിച്ച പോലെ വളരെ ക്രൂരയല്ല അവളുടെ ഉമ്മ എന്നാണ് അവൾ ഉമ്മയെ കുറിച്ച് പറഞ്ഞത്. അവൾക്ക് വിശപ്പ് നശിച്ച് അങ്ങനെ അവൾ അവളുടെ കഥ എഴുതാൻ തുടങ്ങി.

   

ഒരു ദിവസം അവൾ എഴുതികൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്നും ഉച്ചഭാഷിണി വഴി "വീട് കത്തിക്കുകയാണെന്നും ആരെങ്കിലും അകത്തുണ്ടെങ്കിൽ പുറത്ത് വരണമെന്നും" വിളിച്ച് പറഞ്ഞു. അപ്പോൾ അവളുടെ സഹോദരൻ കയറി വന്നു അവളോട് ഇറങ്ങി പോകാൻ പറഞ്ഞെങ്കിലും തന്റെ വീടിനൊപ്പം ഇല്ലാതാകാൻ അവൾ തീരുമാനിച്ചു. തീ നാളങ്ങൾക്ക് പെട്ടെന്ന് വിഴുങ്ങി കളയാൻ വേണ്ടി തന്റെ വസ്ത്രങ്ങളെല്ലാം ഊരി താൻ എഴുതിക്കൊണ്ടിരിക്കുന്ന പേപ്പറുകൾ എല്ലാം നശിക്കാതിരിക്കാനായി ഇരുമ്പ് പെട്ടിയിൽ  വെച്ച് അടച്ചു തീ നാളങ്ങൾക്ക് വേണ്ടി അവൾ കിടന്ന് കൊടുത്തു. താനും തന്റെ കുടുംബവും മരണപ്പെട്ടാലും കുടുംബത്തിന്റെ ചരിത്രം നിലനിൽക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു.

            

മുസ്ലിം ജീവിത പരിസരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ സൂക്ഷ്മമായി തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം ഇഷ്ട്ടപ്പെടുന്ന ഏതൊരാൾക്കും വളരെ താൽപ്പര്യപൂർവ്വം വായിക്കാൻ പറ്റുന്ന രൂപത്തിലാണ് ഹക്കീം ചോലയിൽ  ഈ പുസ്‌തകം അവതരിപ്പിച്ചിട്ടുള്ളത്.

      

Hafna K. P

Preli 2nd

Tuesday 20 March 2018

ബാല്യകാല സഖി (Book Review) - ഫർഹാന സി

ബാല്യകാല സഖി


ബഷീർ കൃതികളുടെ ആസ്വാദനം എന്നതിനെക്കാൾ ബഷീർ എന്ന ഇമ്മിണിബല്യേ ഒന്നിനെ തന്നെയാണ്‌ യഥാർ‌ഥത്തിൽ ആസ്വദിക്കേണ്ടത്. ബഷീറിന്റെ ബാല്യകാല സഖി ഓരോ വായനക്കരന്റെയും സഖിയാണ്‌. കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല, എന്ന വയലാറിന്റെ വരികളിലെ കാൽ‌പനികത പോലെയാണ്‌ ബഷീർ കഥാപാത്രങ്ങളുടെ കഥയും.

എഴുത്തുകാരനും, ചുറ്റും കൂടിയവരും, വിമർ‌ശകരും, ആസ്വാദകരും ഒക്കെ മരിച്ചു പോയിരിക്കുന്നു. പക്ഷെ ബഷീറിന്റെ കഥാപാത്രങ്ങൾ ആരും തന്നെ മരിച്ചിട്ടില്ല - മരിക്കുകയും ഇല്ല.


ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണ ധർ‌മ്മങ്ങളെക്കാൾ തന്റെ വിഭാവനയിലെ കഥാ തന്തുവിലെ മർ‌മ്മങ്ങളായിരുന്നു ബഷീറിന്‌ പഥ്യം. അക്ഷരങ്ങൾ‌ക്കും അതിന്റെ സ്വര ഭേദങ്ങൾ‌ക്കും അതിലൂടെ വിരിയുന്ന ആശയങ്ങൾ‌ക്കും ആസ്വാദനങ്ങൾ‌ക്കും ചിട്ടപ്പെടുത്തപ്പെട്ട കൃത്രിമ നിയമ സം‌ഹിതയിൽ ബഷീർ വിശ്വസിച്ചിരുന്നില്ല. ഭാഷാ വ്യാകരണ മുറകളുടെ കെട്ടുകാഴ്‌ചകളുടെ അതിരുകളിൽ ഭാവനയെ ഒതുക്കുകയായിരുന്നില്ല. മറിച്ച്‌ തനിക്ക്‌ ചുറ്റുമുള്ള കാഴ്‌ചകൾ അനുഭവിച്ചറിഞ്ഞ പരിവേഷത്തോടെ അപ്പടി പകർ‌ത്തുക എന്നതായിരുന്നു ബഷീർ എന്ന മഹാനായ എഴുത്തുകാരന്റെ ശീലവും ശൈലിയും.

സങ്കൽ‌പങ്ങൾ‌ക്ക്‌ വേണ്ടി – തത്വ ജ്ഞാനങ്ങൾ‌ക്ക്‌ വേണ്ടി ഒന്നും ഈ നിസ്വാർ‌ഥനായ എഴുത്തുകാരൻ പ്രയാസപ്പെടുന്നില്ല.‌ അകൃത്രിമങ്ങളായ ജിവിതാനുഭവങ്ങളുടെ ഏറ്റവും പച്ചയായ ഭാവമാണ് പ്രതീക്ഷയാണ്‌‌ അദ്ദേഹത്തിന്റെ കാൽ‌പനികതകളുടെ ലോകം. പൊതു നിരീക്ഷണത്തിൽ വിവരമില്ലായ്‌മയിൽ നിന്നെന്നപോലെ നിർഗളിക്കാവുന്ന സ്വാഭാവികതകളാണ്‌ ബഷീറിന്റെ ദാർ‌ശനികതകളുടെ ലോകം.


ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യേ ഒന്ന്‌ എന്നത്‌ കണക്ക് അറിയാത്ത മജീദിന്റെ നിഷ്‌കളങ്കതയെയാണ്‌ സൂചിപ്പിക്കുന്നത്. ഒപ്പം കണക്ക്‌ അറിയുന്നവർ‌ക്ക്‌ പുതിയ ഒരു ദാർ‌ശനിക പാഠവും. എന്നാൽ വിജ്ഞാനത്തിന്റെ കുത്തകക്കാർ‌ ഇതൊന്നും വകവെച്ചു നൽ‌കിക്കൊള്ളണമെന്നില്ല.

രണ്ട്‌ പുഴകൾ സം‌ഗമിച്ച് വീണ്ടും ഒന്നായി ഒഴുകുന്നതിൽ നിന്ന്‌ മജീദ്‌ ഉൾ‌കൊള്ളുന്ന ബല്യേ ഒന്ന്‌ എന്ന യാഥർ‌ഥ്യവും ഒന്നും ഒന്നും കൂട്ടിയാൽ രണ്ട്‌ എന്ന ഗണിത ശാസ്‌ത്ര അക്ഷരാർ‌ഥ വിവരവും പരസ്‌പരം കലഹിക്കേണ്ട ഒരു സമസ്യയല്ല. ബല്യേ ഒന്ന്‌ എന്നത്‌ പച്ചയായ യാഥാർ‌ഥ്യമാണ്‌. രണ്ട്‌ എന്നത്‌ ഭൗതിക ജീവിത സാഹചര്യത്തിന്റെ പരുക്കൻ യാഥാർഥ്യവും‌. ജീവിതായോധനത്തിന്‌ ഈ പരുക്കൻ യാഥാർഥ്യം വേണ്ടി വരും. എന്നാൽ ജിവിതം ഏറെ ഹൃദ്യമായി ആസ്വദിക്കാൻ പച്ചയായ യാഥാർ‌ഥ്യത്തെ ഉൾകൊണ്ടവർ‌ക്കേ സാധിക്കുകയുള്ളൂ.

ഉൽ‌കൃഷ്‌ടവും അല്ലാത്തതും എന്നതിന്‌ പാശ്ചാത്യ പൗരസ്ത്യ‌ വർ‌ണ്ണാടിസ്ഥാനങ്ങളിൽ തീരുമാനിക്കപ്പെടുന്ന അലിഖിത നിയമങ്ങളെ കടപുഴക്കി വീഴ്‌ത്തുന്നതിൽ നൈപുണ്യമുള്ള മാന്ത്രികനാണ് വൈക്കം മുഹമ്മദ്‌ ബഷീർ‌‌. സമൂഹത്തിൽ വേരോട്ടമുള്ള തിന്മകളുടെ പടർ‌പ്പുല്ലുകളെ പിഴുതെറിയാൻ കെൽപുള്ള സർ‌ഗാത്മക തൂലിക കൊണ്ട് മലയാളത്തെ ശുദ്ധീകരിക്കാനും സമ്പന്നമാക്കാനും അശ്രാന്തം പരിശ്രമിച്ച സുൽ‌ത്താനാണ്‌ ബഷീർ.

ജീവിത ഗന്ധിയായ തന്റെ ഇതര കൃതികളെപ്പോലെ മഹത്തരമാണ്‌ ബാല്യകാല സഖിയുടെ ഇതിവൃത്തം. ഇമ്മിണി ബല്യേ ഒന്ന്‌ എന്ന സ്വാഭാവിക ദാർ‌ശനികതയെ‌ പ്രതിഷ്‌ഠിച്ചു വെച്ച‌ പച്ച മനുഷ്യരുടെ ലോകവും.


മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. മജീദിന്റെ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് "ഞാനിനിയും മാന്തും" എന്ന് ഭീഷണിപ്പെടുത്തിയാണ്. ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽക്കത്തയിലായിരിയ്ക്കുന്ന കാലം താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.


FARHANA . C

PG FIRST YEAR

Wednesday 7 March 2018

ജീവിതമെന്ന അത്ഭുതം (Book Review) - ഹിബ നൗഷാദ്

ജീവിതമെന്ന  അത്ഭുതം

അന്താരാഷ്ട്ര പ്രശസ്തനായ ക്യാൻസർ ചികിത്സകൻ  ഡോക്ടർ വി പി ഗംഗാധരന്റെ ചികിത്സാനുഭവങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ കെ എസ് അനിയൻ ഹൃദയസ്പർശിയായ വാക്കുകളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന മനോഹരമായ കൃതിയാണിത്. മനുഷ്യത്വവും നന്മയും മറന്ന് തൊട്ടടുത്തിരിക്കുന്ന ആളുടെ മുഖത്തേക്ക് പോലും നോക്കാതെ സ്വാർത്ഥ താല്പര്യങ്ങൾക്ക് പിറകെ ഓടുന്ന സമൂഹത്തിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ഒന്ന് എത്തി നോക്കാൻ പ്രേരിപ്പിക്കുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്.

2004 ഡിസി ബുക്സ് പുറത്തിറക്കിയ ജീവിതമെന്ന അത്ഭുതം എന്ന ഈ പുസ്തകത്തിന്റെ വില 90 രൂപയാണ്. തലക്കെട്ട് പോലെ തന്നെ ജീവിതം ഒരു അത്ഭുതമാണെന്ന് വിളിച്ചറിയിക്കുന്ന 31 അനുഭവങ്ങളാണ് ഗ്രന്ഥകാരൻ ഇവിടെ പങ്കുവെക്കുന്നത്. ക്യാൻസർ എന്ന മാരകരോഗത്തിന്റെ പിടിയിൽപ്പെട്ട് മുന്നിലെത്തുന്ന രോഗികളുടെ മാനസിക വേദനയെ അറിഞ്ഞ് ശാരീരികമായും മാനസികമായും കരുത്ത് പകരുന്ന ഒരു ഡോക്ടറെ നമുക്ക് ഡോക്ടർ വി പി ഗംഗാധരനിൽ കാണാൻ സാധിക്കുന്നു. ക്യാൻസർ എന്ന രോഗം വിവിധ ഇനങ്ങൾ ഉണ്ടെന്നതുപോലെ, ക്യാൻസർ ഓരോ വ്യക്തികളെയും ബാധിക്കുന്നതും പലവിധത്തിലും ആണ്. ചിരിയോടെ അതിനെ നേരിടുന്നവർ ഉണ്ടെങ്കിലും ഉറ്റവരുടെയും ഉടയവരുടെയും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലുകളും കേട്ട് സ്വന്തത്തെ തന്നെ വെറുത്തു പോകുന്നവരും ഉണ്ട് എന്നത് ഏറെ സങ്കടകരമായ കാര്യമാണ്.
        
ഇന്നസെന്റിന്റെ 'ക്യാൻസർ വാർഡിലെ ചിരി' എന്ന പുസ്തകം ക്യാൻസർ ബാധിച്ച ഒരാളുടെ ജീവിതമാണെങ്കിൽ അത്തരത്തിലുള്ള അനവധി ജീവിതങ്ങൾ ഈ പുസ്തകത്തിലൂടെ നമുക്ക് അടുത്തറിയാൻ സാധിക്കുന്നു. ഉള്ളിൽ ഒരുത്തിരി കരുണയുള്ള മനസ്സാണ് നിങ്ങൾക്കുള്ളതെങ്കിൽ ഈ പുസ്തകത്തിലെ ഒരു ഏടെങ്കിലും നിങ്ങളെ കരയിപ്പിക്കാതിരിക്കില്ല. എപ്പോഴെങ്കിലും മനസ്സ് വളരെ ഇടുങ്ങിയതായി തോന്നുന്നുണ്ടെങ്കിൽ അപരന്റെ ദുഃഖം അറിയാൻ ശ്രമിക്കുക. മനസ്സ് ഭൂമിയോളം വിശാലമാവും. അതിനായി ഈ പുസ്തകം നമ്മെ സഹായിക്കും തീർച്ച...!

Hiba Noushad
Preli 2nd